പശ്ചമാഫ്രിക്കയില്നിന്നുള്ള ഓരോ ഹജ്ജ് തീര്ത്ഥാനടത്തെയും കാരവന് പട്ടണങ്ങള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മിക്കവയും മരുഭൂമിയോടടുത്ത പട്ടണങ്ങളായിരുന്നു. നീണ്ട മരുഭൂയാത്രക്കുമുമ്പ് വെള്ളവും വിശ്രമവും കണ്ടെത്താന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളെന്ന നിലയില്‍, സാര്‍ഥവാഹക സംഘങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായിരുന്നു ഇവ. പശ്ചിമാഫ്രിക്കന്‍ മുസ്ലിംകളുടെ തീര്‍ത്ഥാടനത്തിന് ശക്തി പകര്‍ന്നതും കാരവന് പട്ടണങ്ങളായിരുന്നു. ഹജ്ജിന് പുറപ്പെടാന്‍ ഉദ്ദേശിക്കുന്നവര്‍, പശ്ചിമാഫ്രിക്കയിലെത്തി തിരികെപ്പോകാന്‍ തയ്യാറെടുക്കുന്ന കച്ചവട സംഘങ്ങളെ കാരവന് പട്ടണങ്ങളില്‍ കാത്തുനിന്നു. മധ്യ ഇസ്ലാമിക ലോകം ആഫ്രിക്കന്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നതു പോലെയായിരുന്നു. പശ്ചിമാഫ്രിക്കയിലെ ഇസ്ലാമികാഗമനത്തോടെ ശക്തന്മാരായ പല മുസ്ലിം സമൂഹങ്ങള്‍ക്കും ഈ മരുഭൂപട്ടണങ്ങള് സ്വന്തം വീടുകളായി. ഇസ്ലാമിക പൈതൃകം ഇവിടെങ്ങളിലെല്ലാം ആഴ്ന്നിറങ്ങുകയും ചെയ്തു. കാരവന് പട്ടണങ്ങള്‍ വെറും ഹജ്ജ് തീര്‍ത്ഥാടന പുറപ്പെടല്‍ കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. മറിച്ച്, പശ്ചമാഫ്രിക്കന് മുസ്ലിംകള് തങ്ങളുടെതായ രീതിയില്‍ നിര്‍മിച്ചെടുത്ത ഹജ്ജ് തീര്‍ത്ഥാടന പാരമ്പര്യവുമായി ചേര്‍ന്നു നില്ക്കുന്ന ഇസ്ലാമിന്റെ പ്രതീകാത്മക കേന്ദ്രങ്ങള്‍ കൂടിയായിരുന്നു അവ.
താദ്മക്ക (Tadmekka)
'ബഗ്റാത്തില്നിന്നും നിങ്ങള്‍ നേരെ തിറാഖയിലേക്കു പോകുന്നു. അവിടെനിന്ന് മരുഭൂമിയിലൂടെ താദ്മക്കയിലേക്ക് (ലോകത്തുള്ള പട്ടണങ്ങളില്‍വെച്ച് മക്കയോട് ഏറ്റം സാമ്യമുള്ള പട്ടണം). 'മക്കയെപ്പോലെ' എന്നാണ് താദ്മക്കയുടെ അര്‍ഥം. ഗാന, കവ്കവ് എന്നിവിടങ്ങളിലുള്ളതിനെക്കാളും മലയിടുക്കുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ പട്ടണങ്ങളിലൊന്നാണിത്. ചുവന്ന തലപ്പാവ്, മഞ്ഞ ഷര്‍ട്ട്, നീല പാന്റ്സ് എന്നിവയാണ് അവിടുത്തെ രാജാവിന്റെ വേഷം. തനി സ്വര്‍ണത്താല്‍ നിര്‍മിതമായ അവരുടെ നാണയത്തിന് 'ബാള്‍ഡ്' എന്നാണ് പറയുന്നത്.' (അല്‍ബക്രി, കിതാബുല്‍ മസാലികി വല്മമാലീക്, 1068).
ഇസ്ലാമിക് ട്രാന്‍സ് സഹാറന്‍ വാണിജ്യാവശ്യാര്ഥം രൂപപ്പെട്ടുവന്ന ആദ്യകാല സുപ്രധാന നഗരങ്ങളിലൊന്നാണ് താദ്മക്ക. ബക്രിയുടെ പതിനൊന്നാം നൂറ്റാണ്ടിലെ ഉപര്യുക്ത വിവരണം അതിന്റെ സുപ്രധാന തെളിവാണ്. നീണ്ട കാലത്തോളം വാണിജ്യ കേന്ദ്രമായി നിലനിന്നിരുന്ന പട്ടണമായിരുന്നു താദ്മക്കയെന്നത് പത്തുമുതല്‍ പതിനാല് നൂറ്റാണ്ടുവരെയുള്ള ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. താദ്മക്കയുടെ അവശിഷ്ടങ്ങളില്‍ ഗ്രന്ഥരചയിതാവ് അടുത്തിടെ നടത്തിയ പര്യവേക്ഷണം ആ പട്ടണത്തെക്കുറിച്ചും (ചിത്രം 3, 4) ചരിത്രരേഖകള്ക്കുമുമ്പുള്ള അതിന്റെ അടയാളങ്ങളെക്കുറിച്ചും ധാരാളം തെളിവുകളാണ് നല്‍കിയിട്ടുള്ളത്. എട്ടുമുതല്‍ പതിനാല് നൂറ്റാണ്ടുവരെയുള്ള അധിനിവേശ അടയാളങ്ങള്‍ക്കു പുറമെ കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ നിര്‍മിതമായ കെട്ടിടങ്ങള്‍, സ്വര്‍ണ നാണയ നിര്‍മാണങ്ങള്‍, നിരവധി വൈവിധ്യമാര്‍ന്ന വ്യാപാര വസ്തുക്കള്‍ എന്നിവയുടെ തെളിവുകളും അവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ചിത്രം-3

ചിത്രം-4
ഒരേസമയം വാണിജ്യത്തിന്റെയും ഇസ്ലാമിക വ്യാപനത്തിന്റെയും കേന്ദ്രബിന്ദുവായി നിലകൊണ്ട പട്ടണമായിരുന്നു താദ്മക്ക. ദക്ഷിണ സഹാറന്‍ പ്രദേശത്തെ ബര്‍ബര്‍ സമൂഹത്തിന്റെ ഇസ്ലാമികാശ്ലേഷമാണ് അതിനു കാരണമായത്. പ്രവിശാലമായ ആഫ്രിക്കന്‍ പ്രദേശത്തെ ആദ്യ നഗര കേന്ദ്രമായിരുന്നു താദ്മക്ക. ഇവിടെനിന്ന് ഉയര്‍ന്നുവന്ന ഇസ്ലാമിക പണ്ഡിതന്മാര് പിന്നീട് പ്രബോധനാര്‍ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമെത്തി. അവരോടൊത്ത് ഓരോ ദേശങ്ങളിലേക്കും എത്തിച്ചേരുന്ന ഇസ്ലാമിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം താദ്മക്കിയലേക്കെത്തി. താദ്മക്കയിലെ ആര്‍ക്കിയോളജിക്കല്‍ ഖനനങ്ങള്‍ പ്രസ്തുത സ്ഥലത്തിന്റെ ശക്തമായ ഇസ്ലാമിക സ്വഭാവങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. മസ്ജിദുകള്‍, മുസ്വല്ല (തുറന്ന നമസ്കാര ഹാള്‍), (ചിത്രം. 5) നീണ്ട ഖബറിസ്ഥാന് എന്നിവയുടെ അവശിഷ്ടങ്ങളെല്ലാം ആ വാദത്തിന് കൂടുതല്‍ ശക്തി പകരുന്നു. യാത്രികര്‍ക്ക് താമസ സൗകര്യം, പ്രാദേശിക മാര്ക്കറ്റുകളടങ്ങുന്ന കേവല ഭൗതിക സൗകര്യങ്ങള്‍ മാത്രമല്ല താദ്മക്ക നല്‍കിയത്. മറിച്ച്, ഒരു ആത്മീയ തീര്‍ത്ഥാടനത്തിന് ആവശ്യമായ മതകീയ ചുറ്റുപാടുകളും സൗകര്യങ്ങളും ഉപകരണങ്ങളും താദ്മക്ക നല്കി.

ചിത്രം-5
താദ്മക്കയുമായി ബന്ധപ്പെട്ട് ഏറ്റവും കൗതുകകരമായ കാര്യം ആ പേരിന് നല്കപ്പെടുന്ന അര്‍ഥമാണ്. 'മക്കയോട് സാമ്യമുള്ളത്', 'മക്ക പോലെ' എന്നിങ്ങനെ പല അര്‍ഥങ്ങളും അതിനു നല്കപ്പെടുന്നു. താദ്മക്കയെ മക്കയുമായി ആദ്യമായി സാമ്യപ്പെടുത്തിയത് അല്ബക്രിയാണ്, 11-ാം നൂറ്റാണ്ടില്‍. പക്ഷെ, അതിനും ഒരു നൂറ്റാണ്ടുമുമ്പുതന്നെ 'താദ്മക്ക' എന്ന നാമം നിലനില്‍ക്കുന്നുണ്ട്. 14-ാം നൂറ്റാണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നഗരമായിത്തീരും വരെ ഇതേ പേരില്‍ തന്നെയായിരുന്നു താദ്മക്ക നിലനിന്നത്. പല പട്ടണങ്ങളെയും മക്കയോട് താരതമ്യപ്പെടുത്താറുണ്ടെങ്കിലും പേരില്‍ത്തന്നെ മക്ക വന്നുവെന്നത് താദ്മക്കയുടെ മാത്രം പ്രത്യേകതയാണ്. പ്രാദേശിക ബര്‍ബര്‍ ഭാഷയിലെ തമാശഖ് (Tamashaq) ആയിരിക്കാം താദ് (Tad) ആയി മാറിയത്. 'Ça, c'est la Mecque' (ഇത് മക്കയാകുന്നു) എന്ന ഫ്രഞ്ച് വിവര്‍ത്തനവും താദ്മക്കയ്ക്ക് നല്കപ്പെടുന്നുണ്ട്.
മധ്യകാല അറബി ഭൂമിശാസ്ത്രജ്ഞരും ഓറല്‍ ട്രഡീഷനുകളും താദ്കമക്കയ്ക്ക് നല്കിയ വിവര്‍ത്തനങ്ങള്‍ ആകര്‍ഷകമാണെങ്കിലും, 1980കളില്‍ എപ്പിഗ്രാഫര് പൗലോ എഫ്.ഡി മൊറേസ് താദ്മക്കയുടെ അവശിഷ്ടങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ച നല്കുന്ന അത്ഭുതകരമായ ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 'മക്കയ്ക്ക്(ബക്ക) അനുസൃതമായി ഒരു മാര്‍ക്കറ്റ് നിലനില്ക്കും' എന്നാണ് ഒരു ശിലാലിഖിതത്തില്‍ എഴുതപ്പെട്ടിട്ടുള്ളത്. (ചിത്രം. 6) പട്ടണത്തിന് അഭിമുഖമായി നില്ക്കുന്ന പാറക്കെട്ടുകളില്‍നിന്നു കൊത്തിയെടുത്ത ശിലാലിഖിതങ്ങളിലൊന്നാണിത്. ശിലാലിഖിതങ്ങളൊന്നും കാലഹരണപ്പെട്ടു പോയിട്ടില്ല. മാത്രവുമല്ല, ബക്രിയുടെ രചന നടന്ന 11-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളും അവിടെയുണ്ട് (പാറക്കെട്ടുകളിലും പട്ടണ മഖ്ബറയിലും ഇതുപോലെയുള്ള ശിലാലിഖിതങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്).

ചിത്രം-6
'മക്കയ്ക്ക് അനുസൃതമായി' എന്ന അര്‍ഥത്തെ (അതായത്, രണ്ട് കുന്നുകള്‍ക്കിടയിലുള്ള അതിന്റെ സ്ഥാനം) ബക്രിയുടെ ഭൂമിശാസ്ത്ര രചനകളില്‍നിന്നു മനസ്സിലാക്കിയെടുക്കാം. താദ്മക്കയുടെ മരുഭൂ സ്വഭാവവുംകൂടി ഇതിനോട് ചേര്‍ത്തുവെക്കാം. നീണ്ട മരുപ്രദേശം കടന്നുവരുന്ന യാത്രികരെ താദ്മക്ക എങ്ങനെ സ്വാധീനിച്ചുവെന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതുകൂടിയായിരിക്കാം മക്കയ്ക്ക് സമാന്തരമായ് താദ്മക്കയെ ചേര്‍ത്തുവെക്കാനുള്ള കാരണങ്ങളിലൊന്ന്. അതിനെല്ലാം അപ്പുറം, മക്കപോലെ പ്രഗത്ഭ പണ്ഡിത വൃന്ദത്തെ ഉള്‍ക്കൊള്ളുന്ന വലിയൊരു മുസ്ലിം സമൂഹം താമസിക്കുന്ന സമ്പുഷ്ടമായൊരു കച്ചവട കേന്ദ്രം കൂടിയായിരുന്നു താദ്മക്ക. മക്കയുമായുള്ള സാമ്യതയെക്കുറിച്ച് പറയുന്നതിനെക്കാളും പേരില്‍ത്തന്നെ പട്ടണം മക്കയെ കുടിയിരുത്തി. മക്ക എന്ന ആശയത്തിലേക്കു ബന്ധിപ്പിക്കാവുന്ന ഒട്ടനവധി ശിലാലിഖിതങ്ങളും ലഭ്യമാണ്.
മധ്യ ഇസ്ലാമിക ലോകവുമായി വിദൂരതയിലുള്ള ഇസ്ലാമിന് നിരന്തര ബന്ധമുണ്ടാക്കുകയെന്ന താല്‍പ്പര്യംകൂടി താദ്മക്ക എന്ന നാമകരണത്തിലുണ്ട്. ഇസ്ലാമിക ലോക ശൃഖലയുമായി ചേര്ന്നുനില്ക്കാനുള്ള വ്യക്തമായൊരു അസ്ഥിത്വം താദ്മക്കയ്ക്കിത് നല്‍കിയിട്ടുണ്ട്. പട്ടണത്തിലെ ഇസ്ലാമിക് കലണ്ടറിലും പ്രസ്തുത വ്യഗ്രത കാണാമെന്ന് മൊറേസ് ഫരിയാസും പറയുന്നു. ആശയപരമായ ബന്ധത്തെ പരിഗണിക്കാതെത്തന്നെ പറയാന്‍ കഴിയുന്നത്, നഗരത്തില്‍നിന്ന് നിരന്തര ഹജ്ജ് തീര്‍ത്ഥാടനം നടന്നുവെന്നതും മക്കയുടെ തുടര്‍ച്ചയായ ഉദ്ബോധനമെന്നോണം ആഫ്രിക്കയില്‍നിന്ന് അങ്ങോട്ടുള്ള ദിശാസൂചികയായി വര്ത്തിച്ചുവെന്നതുമാണ് താദ്മക്കയ്ക്ക് കൃത്യമായൊരു ഐഡന്റിറ്റി നേടിക്കൊടുത്തത്. തങ്ങളുടെ യാത്ര ആരംഭിക്കാന്‍ അനുയോജ്യമായ കേന്ദ്രമായി താദ്മക്കയെ തെരെഞ്ഞെടുക്കാന്‍ ഹജ്ജ് തീര്‍ത്ഥാടകരെ പ്രേരിപ്പിച്ചതും ഇതേ ഘടകമാണ്.
ഉപര്യുക്ത ശിലാലിഖിതങ്ങള്‍ക്കു പുറമെ, അറബി ഭാഷയിലും പ്രാദേശിക ബര്‍ബര്‍ ലിപിയായ തിഫിനാഖിലും (Tifinagh) എഴുതപ്പെട്ട ഒട്ടനവധി ലിഖിതങ്ങള്‍ വേറെയുമുണ്ട്. ഖബറിസ്ഥാനിലെ ശവസംസ്കാര സംബന്ധിയായ ലിഖിതങ്ങളില്‍ മരണ തിയതിയോടൊപ്പം വ്യക്തിയുടെ ഐഡന്റിറ്റിയും രേഖപ്പെടുത്തിവെച്ചതായി കാണാം. പട്ടണത്തിന്റെ പ്രവേശന കവാടത്തില്‍ 'മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ഇരുപത് പ്രാവശ്യം ഉരുവിടാന്‍ നിര്‍ദേശിക്കുന്ന ലിഖിതവുമുണ്ട്. മറ്റൊരു ലിഖിതത്തില്‍ അവിടെയുണ്ടായിരുന്ന പ്രാദേശിക രാജാവിന്റെ പേരും അദ്ദേഹത്തിന്റെ കാലയളവും എഴുതിയിരിക്കുന്നു. മിക്ക ലിഖിതങ്ങളും ഗ്രാഫിറ്റിപോലെ എഴുത്തുകാരന്റെ പേരും പട്ടണത്തിലുണ്ടായിരുന്ന കാലവും രേഖപ്പെടുത്തപ്പെട്ടാണുള്ളത്. ഇത് താദ്മക്കയുടെ ചരിത്രത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വ്യക്തത നല്കുന്നു.
ഹജ്ജ് തീര്‍ത്ഥാടനം ദുഷ്കരമായി അനുഭവപ്പെട്ടിരുന്ന പലര്‍ക്കും അത് ആനന്ദകരമായൊരു അനുഭൂതിയാക്കിക്കൊടുത്തത് താദ്മക്കയായിരുന്നു. ഹജ്ജ് കേന്ദ്രത്തെ കുറിക്കുന്ന സൂചന പേരില്‍ത്തന്നെ നല്കപ്പെട്ടതാണ് കാരണം. സൂഫികളും പ്രാധാന്യം കൊടുത്തതോടെ ആഫ്രിക്കയില്‍നിന്നുള്ള തീര്‍ത്ഥാടനത്തിന്റെ കേന്ദ്രബിന്ദുവായി പിന്നീട് താദ്മക്ക മാറി. നിരന്തര സന്ദര്‍ശനം നടത്തുകയും താമസിക്കുകയും ചെയ്ത വലിയൊരു മുസ്ലിം പുരോഹിത വിഭാഗം താദ്മക്കയിലുണ്ടായിട്ടുണ്ട്. മക്കയ്ക്ക് സദൃശ്യമായ രീതിയിലുള്ള ചരിത്ര പ്രധാന പുരാതന മസ്ജിദുകളും ഖബറിസ്ഥാനുകളും അവിടെയുണ്ടായിട്ടുണ്ട്. ഈയൊരു അര്ഥത്തിലെല്ലാമാണ് താദ്മക്ക മക്കയുമായി കൂടുതല്‍ സാദൃശ്യമുള്ളതായിത്തീരുന്നത്.
ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പശ്ചിമാഫ്രിക്കന്‍ പ്രവിശ്യയില്‍നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനും മറ്റു പ്രാദേശിക യാത്രകള്‍ക്കുമുള്ള സുപ്രധാന കേന്ദ്രമായിരുന്നു താദ്മക്ക. 14-ാം നൂറ്റാണ്ടോടെ ആരംഭിച്ച തകര്‍ച്ച താദ്മക്കയുടെ ഹജ്ജ് തീര്‍ത്ഥാടന സംബന്ധമായ സ്ഥാനവും ക്രമേണ ഇല്ലാതെയാക്കി. എന്തുതന്നെയായാലും, ആഫ്രിക്കയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തില്‍ അനന്യമായൊരു പ്രാധാന്യംതന്നെ താദ്മക്കയ്ക്കുണ്ടായിരുന്നു. താദ്മക്കയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് വിവരിക്കല്‍ പ്രയാസകരമാണെങ്കിലും, തിംബുക്തുവെന്ന മറ്റൊരു സുപ്രസിദ്ധ നഗരത്തിന്റെ ഉത്ഥാനം പ്രധാന കാരണങ്ങളിലൊന്നായി എണ്ണാവുന്നതാണ്.
തിംബുക്തു (Timbuktu)
തിംബുക്തുവിനെക്കുറിച്ചുള്ള പ്രഥമ അറബിക് ചരിത്രരേഖകളെല്ലാംതന്നെ 14-ാം നൂറ്റാണ്ടില്നിന്നുള്ളവയാണ്. മാലി സാമ്രാജ്യത്തിന്റെ പ്രധാന വാണിജ്യ നഗരമായതിനാല്‍ തിംബുക്തു സഹാറയിലെ മറ്റെല്ലാ വാണിജ്യ നഗരങ്ങളെക്കാളും ഉയര്‍ന്നുനിന്നു. മാലിയന്‍ സ്വര്‍ണ വ്യാപാരവുമായുള്ള ബന്ധമാണ് അതിനു കാരണമായത്. യാറോപ്പുകാര്ക്കിടയില് ഇപ്പോഴും വലിയ സ്ഥാനമുള്ള ഇതിഹാസ നഗരമായി തിംബുക്തു നിലനില്ക്കുന്നു. മധ്യകാല തിംബുക്തുവിന്റെ വലിയൊരു ശതമാനവും സമകാലിക പട്ടണത്തിനു താഴെയാണുള്ളത്. (ചിത്രം. 7) ആഴത്തിലുള്ള ഖനനം സാധ്യമല്ലാത്തതിനാല്ത്തന്നെ മധ്യകാലാനന്തര കാലയളവിലെ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കാനായത്. ക്രോസ് സഹാറന്‍ വ്യാപാരത്തില്‍ പുതിയൊരു മാറ്റവും മുന്നേറ്റവും തിംബുക്തുവിന്റെ ഉയര്‍ച്ചയോടെ ഉണ്ടായിട്ടുണ്ടെന്നും ഇസ്ലാമിക കേന്ദ്രമെന്ന നിലയില്‍ സുപ്രസിദ്ധി നേടിയിട്ടുണ്ടെന്നും ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പശ്ചിമാഫ്രിക്കയിലെ മധ്യകാല ഇസ്ലാമിന്റെയും വ്യാപാരത്തിന്റെയും ഏറ്റവും വലിയ കേന്ദ്രമായി തിംബുക്തു മാറിയിരുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയില്ല. ഭരണാധികാരികളുടെയും മറ്റു ശ്രദ്ധേയരായ വ്യക്തികളുടെയും ഹജ്ജ് തീര്‍ത്ഥാടനത്തെക്കുറിച്ച് അറബികള്‍ എഴുതിത്തുടങ്ങിയ കാലത്തിന്റെ ആരംഭത്തോടൊപ്പമാണ് തിംബുക്തുവെന്ന പട്ടണത്തിന്റെയും ഉദയം. അവരിലേറ്റവും പ്രധാനി മന്സാ മൂസയായിരുന്നു. ഈ ഭരണാധികാരികളുമായി ബന്ധപ്പെട്ട മിക്ക കഥകളിലെയും മക്കയിലും മധ്യകാല ഇസ്ലാമിക ലോകത്തെ മറ്റിടങ്ങളിലുമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരണങ്ങളെക്കാള്, പശ്ചിമാഫ്രിക്കയിലേക്കുള്ള മടക്കയാത്രയില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങളാണ് പ്രധാന്യമര്‍ഹിക്കുന്നത്. ഇസ്ലാമിക വ്യാപനവുമായി ബന്ധപ്പെട്ട ഉദ്യമങ്ങളാണ് അതിലൊന്ന്. മടക്ക യാത്രയില്‍ കടന്നുപോകുന്ന ഓരോ ഇടങ്ങളിലും അവര്‍ നിര്‍മിച്ച മസ്ജിദുകള്‍ അവരുടെ സുദൃഢമായ വിശ്വാസത്തിന്റെ തെളിവുകളായും യാത്രയുടെ ഓര്മകളായും അവശേഷിച്ചു. ഇത്തരം ചരിത്ര പ്രധാനമായ സ്മാരകങ്ങള്‍ ഉടലെടുത്ത ഇടം മാത്രമല്ല, മറിച്ച് അവയിപ്പോഴും തനതായ രൂപത്തില്‍ത്തന്നെ നിലനില്‍ക്കുന്ന പട്ടണംകൂടിയാണ് തിംബുക്തു.

ചിത്രം-7
ജിംഗുറെബര് മസ്ജിദാണ് (Djinguereber Mosque) അക്കൂട്ടത്തില്‍ പറയപ്പെടേണ്ട ആദ്യ മസ്ജിദ്. (ചിത്രം. 8) മന്സാ മൂസയാണ് 1324-7 കാലയളവിലെ ഹജ്ജ് കര്‍മം കഴിഞ്ഞ് മടങ്ങുംനേരം ഈ മസ്ജിദ് നിര്‍മിക്കുന്നത്. പേരുതന്നെ അന്വര്‍ഥമാക്കുംവിധം 'വലിയ മസ്ജിദാണ്' ജിംഗുറെബര്. വടക്കാഫ്രിക്കയിലെയും മധ്യേഷ്യയിലെയും പള്ളികള്‍ക്കു സമാന്തരമായി കാണാന്‍ കഴിയുന്ന നേര്‍രേഖയിലുള്ള നിര്‍മാണമാണ് ജിംഗുറെബറിന്റെത്. മടക്കയാത്രയില്‍ മന്സാ മൂസയോടൊപ്പമുണ്ടായിരുന്ന വാസ്തുശില്‍പ്പിയായ അല്‍-സാഹേലിയുടെ പ്രസ്തുത മസ്ജിദ് നിര്‍മാണത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നൂറ്റാണ്ടുകള്ക്കനുസൃതമായി ഗണ്യമായ നവീകരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും -ഇഷ്ടികയും കുഴച്ച മണ്ണും ഉപയോഗിച്ച് പൂര്‍ണമായും പ്രകൃതിദത്ത രീതിയാണ് മസ്ജിദിന്റെ നിര്‍മാണത്തില്‍ സ്വീകരിച്ചിരിക്കുന്നത്- പശ്ചിമാഫ്രിക്കന്‍ വാസ്തുവിദ്യ പാരമ്പര്യത്തിന് അനുസൃതമായ വാസ്തുവിദ്യകള്ക്കൊപ്പം മറ്റുചില വിദ്യകളും ഉപയോഗിച്ചത് ഇപ്പോഴും ആ മസ്ജിദില്‍ കാണാം. ചുണ്ണാമ്പുകല്ല് ഉപയോഗിച്ചുള്ള കമാനങ്ങളെല്ലാം അതിന്റെ വ്യക്തമായ തെളിവുകളാണ്. നിര്‍മാണ പ്രക്രിയക്കായി ചുണ്ണാമ്പുകല്ല് ഉപയോഗിക്കുന്നത് പശ്ചിമാഫ്രിക്കയില്‍ വ്യാപകമല്ല. അതോടൊപ്പംതന്നെ മസ്ജിദിന്റെ കമാന നിര്‍മാണത്തിലെ വാസ്തുവിദ്യയും പശ്ചിമാഫ്രിക്കക്ക് സുപരിചിതമായ ഒന്നല്ല. മന്സാ മൂസയുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന മുസ്ലിം ജനവിഭാഗങ്ങള്‍ ഇപ്പോഴും മസ്ജിദിനു ചുറ്റുമുള്ള പട്ടണത്തില്‍ അധിവസിക്കുന്നുവെന്നതും കൗതുകകരമാണ്. 14-ാം നൂറ്റാണ്ടു മുതല്‍ത്തന്നെ ജുംഗുറെബര് മസ്ജിദും പരിസരങ്ങളും ഹജ്ജുമായും പശ്ചിമാഫ്രക്കയുടെ സുപ്രസിദ്ധ ഹാജി മന്സാ മൂസയുമായും അഭേദ്യമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.

ചിത്രം-8
തിംബുക്തുവിലെ മസ്ജിദ് വാസ്തുവിദ്യയും ഹജ്ജും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ശ്രദ്ധേയ ഉദാഹരണമാണ് സന്ഗോര് മസ്ജിദ്. (ചിത്രം. 9) മസ്ജിദിന്റെ യഥാര്‍ഥ ഉറവിടം വ്യക്തമല്ലെങ്കിലും ജുംഗുറെബര് മസ്ജിദിനെക്കാള്‍ ഇതിന് പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. സന്ഗോര് മസ്ജിദ് കാലാന്തരങ്ങളായി പലരിലൂടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഖാലി അല്അഖീബ് 1581-ല്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങുംവഴി നടത്തിയ നവീകരണമാണ് അതിലേറ്റം പ്രധാനം. ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ അദ്ദേഹം ഒരു കയര്‍ ഉപയോഗിച്ച് കഅ്ബയുടെ അളവെടുത്തു. തിംബുക്തുവിലെത്തി ആ അളവും രീതിയും ഉപയോഗിച്ച് സന്ഗോര് മസ്ജിദ് നവീകരിക്കാന്‍ നിര്‍ദേശിച്ചു. മസ്ജിദിനോടു ചേര്‍ന്ന് ഒരു മുറ്റവും (sahn) അദ്ദേഹം ആസൂത്രണം ചെയ്ത് നിര്‍മിച്ചു. സന്ഗോര് മസ്ജിദിന്റെ മുറ്റത്തിന് കഅബയുടെ ബാഹ്യ അളവുകളുമായി കൃത്യമായ സാമ്യതകളുണ്ട്.

ചിത്രം-9
മധ്യകാലഘട്ടത്തില്‍ പശ്ചാഫ്രിക്കയില് പ്രസിദ്ധി നേടിയ മസ്ജിദുകളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളായിരുന്നു ഇവ. ഇത്തരം മസ്ജിദുകള്‍ നിര്‍മിച്ച രാജാക്കന്മാര്ക്ക് തങ്ങളുടെ കഴിവും പ്രശസ്തിയും പ്രകടിപ്പിക്കുകയെന്ന ലക്ഷ്യംകൂടി ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, അതിനെല്ലാം അപ്പുറം ഇസ്ലാമിക വിശ്വാസം ആഘോഷിക്കുകയും മറ്റുള്ളവരെ ഇസ്ലാമികാശ്ലേഷത്തിനു പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന മഹത്തായ താല്‍പ്പര്യവും അവര്‍ക്കുണ്ടായിരുന്നു. ഹജ്ജിനു നേരിട്ട് പ്രചോദനമാകുന്ന രീതിയിലാണോ കെട്ടിടകങ്ങളുടെ രൂപകല്പ്പനയെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ടാണ് മിക്ക കെട്ടിടങ്ങളും ഉണ്ടായതെന്നതിനാല്ത്തന്നെ അവയെല്ലാം ഹജ്ജ് യാത്രയുടെ അടയാളങ്ങളായാണ് നിലകൊള്ളുന്നത്. പ്രത്യേകിച്ചും, സന്ഗോര് മസ്ജിദ് അങ്കണം ഹജ്ജിന്റെ ഏറ്റവും വലിയ പ്രചോദനമാണ്. കഅ്ബയുടെ അതേ അളവില്‍ രൂപകല്‍പ്പന ചെയ്ത മുറ്റത്ത് നില്ക്കുന്നതിനെക്കാള് വലിയ പ്രചോദനം വേറെ ഒന്നില്‍നിന്നും ലഭിക്കാനില്ല. കെട്ടിടത്തിനകത്ത് കയറി അതിന്റെ നിര്‍മാണത്തിലെ പാരമ്പര്യത്തെക്കുറിച്ച് കേള്‍ക്കാനും കഅ്ബയെത്തന്നെ ദൃശ്യവല്ക്കരിക്കാനും ആര്‍ക്കും സാധ്യമാകും. ജനങ്ങളെ ഹജ്ജുമായി ബന്ധിപ്പിക്കുന്ന മറ്റനേകം നിര്‍മാണങ്ങളും തിംബുക്തുവിലുണ്ടായിരുന്നു. അവയില്‍ പലതും ഇന്ന് നഷ്ടപ്പെട്ടു പോയിട്ടുണ്ട്.
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പ്രേരകങ്ങളെന്നപോലെ ആഫ്രിക്കയിലെ ഇസ്ലാമിക തീര്‍ത്ഥാടന കേന്ദ്രങ്ങളായും ഇന്നവ നിലനില്ക്കുന്നു. തുംബുക്തുപോലെയുള്ള കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ ഹജ്ജ് പോലെത്തന്നെ മധ്യ ഇസ്ലാമിക ദേശങ്ങളിലെ മുസ്ലിംകളുമായി ബന്ധം സ്ഥാപിക്കാനും സഹായിക്കുന്നു. യഥാര്‍ഥത്തില്‍ ഇന്ന് തിംബുക്തു കാണുമ്പോള്‍ പ്രസ്തുത ഇടങ്ങളില്‍നിന്നുണ്ടായ ഹജ്ജ് യാത്രയുടെ ജീവിക്കുന്ന പാരമ്പര്യത്തെയാണ് നാം കാണുന്നത്. തിംബുക്തുവിലെ കെട്ടിടങ്ങളുടെ മണ്‍ഭിത്തി നവീകരണം കൗതുകകരമായൊരു ചടങ്ങാണ്. (ചിത്രം. 8) മണ്ണ് ഉപയോഗിച്ചുള്ള നിര്‍മാണത്തെ മണ്ണൊലിപ്പില്‍നിന്നു തടയാന്‍ കൃത്യമായ പരിരക്ഷണം അനിവാര്യമാണ്. മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഒരു ആഘോഷമായാണ് ഇത് നടത്തപ്പെടുന്നത്. തദ്ദേശവാസികളെക്കൂടാതെ വിദൂര ദേശങ്ങളില്‍നിന്നുള്ളവരും ഈ ആഘോഷത്തില്‍ പങ്കുകൊള്ളാനെത്തുന്നു. ഈ നവീകരണ ആഘോഷത്തില്‍ പങ്കെടുക്കുന്നതു ജീവിതത്തില്‍ അഭിവൃദ്ധി (baraka) കൊണ്ടുവരുമെന്നു പറയപ്പെടുന്നു. വൈവിധ്യമാര്‍ന്ന പുണ്യ കര്‍മങ്ങളിലൂടെയുള്ള ഈ ബര്കത് നേട്ടം മക്കയിലേക്കുള്ള തീര്‍ത്ഥാടനത്തിനു തുല്യമോ കുറഞ്ഞത് അതിനു പകരമോ ആകുമെന്ന് പറയുന്നവരുമുണ്ട്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട ആഘോഷത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടെന്നു വ്യക്തമല്ലെങ്കിലും ഹജ്ജുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ പ്രാദേശികതയുമായി എങ്ങനെ ഉള്ച്ചേരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഹജ്ജ് ചെയ്തിട്ടില്ലാത്തവര്‍ക്ക് മക്കയുമായി ബന്ധപ്പെട്ട നിര്‍മിതിയിലൂടെ മക്കയുടെ സാന്നിധ്യം അനുഭവിക്കാനാകുന്നത് എത്രമാത്രം മനോഹരമാണ്.

ചിത്രം-8
ഇന്ന് സോന്‍ഗായ് വാണിജ്യ ശൃംഖലയുടെ ഹൃദയ നഗരമായി സ്ഥിതിചെയ്യുന്ന തിംബുക്തുവിന് 1592ലെ മൊറോക്കന്‍ ശക്തികളുടെ അധിനിവേശക്കാലത്ത് സാരമായ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. തിംബുക്തുവിന്റെ അടിസ്ഥാന സമ്പത്തായിരുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണം നേടിയെടുക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അതിനവര്‍ക്ക് സാധ്യമായില്ല. ഈ സംഭവത്തെത്തുടര്‍ന്ന്, സഹാറന്‍ വ്യാപാരത്തിന് പിന്നീടൊരിക്കലും പ്രതാഭം തിരിച്ചുകിട്ടിയില്ല. പശ്ചമാഫ്രിക്കന് തീരത്ത് സ്വര്‍ണ-അടിമ വ്യാപാരത്തിനെത്തിയ യൂറോപ്പുകാരിലൂടെയും തിംബുക്തുവിന് പല തിരിച്ചടികളുമുണ്ടായി. ഇസ്ലാമിന്റെ സുപ്രധാന കേന്ദ്രമായി നിലനിന്നിരുന്ന പട്ടണത്തിന്റെ സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിച്ചു. ഇസ്ലാമിക് കൈയെഴുത്തുപ്രതികളാല് സമ്പന്നമായിരുന്ന ലൈബ്രറികളടക്കം ഒരു മുസ്ലിം സമൂഹങ്ങളും മതപണ്ഡിതന്മാരും മൊറോക്കയിലേക്ക് പലായനം ചെയ്തു. ഒരു പുണ്യ കേന്ദ്രമെന്നനിലയില്‍ തിംബുക്തു പൂര്‍ണമായും നശിച്ചില്ലായെങ്കിലും, ഹജ്ജ് ലക്ഷ്യംവെച്ചുള്ള യാത്രകള്‍ക്ക് ഗണ്യമായ കുറവ് വന്നു. എങ്കിലും, ഹജ്ജിനായുള്ള യാത്രകള്‍ മറ്റുചില പുതിയ കേന്ദ്രങ്ങളുടെ ഉദയങ്ങള്‍ക്കു കാരണമായി. അതില്‍ പ്രധാനിയായിരുന്നു ചിന്ഗ്വേറ്റി.
ചിന്ഗ്വേറ്റി (Shinqit)
ചിന്ഗ്വേറ്റി 15-ാം നൂറ്റാണ്ടിലെ കാരവന് റൂട്ടുകളുമായാണ് ബന്ധപ്പെട്ടു കിടക്കുന്നതെന്ന് അറബ് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍, അതിനുംമുന്നേ ചിന്ഗ്വേറ്റിയില് വ്യാപാരം സജീവമായിരുന്നു. 16-ാം നൂറ്റാണ്ടിനുശേഷം ചിന്ഗ്വേറ്റിക്കു ചുറ്റുമുള്ള പ്രവിശ്യകള്‍ വാണിജ്യത്തിനും ഹജ്ജിനും കൂടുതല്‍ ശ്രദ്ധകൊടുത്ത് തിംബുക്തുവിനെപ്പോലെ പശ്ചിമാഫ്രിക്കയിലെ സുപ്രധാന പട്ടണമായി മാറി. അതിനു സമാന്തരമായി വാദാന്‍, ടിഷീറ്റ് എന്നീ പട്ടണങ്ങളും ഉയര്‍ന്നുവന്നു. 19-ാം നൂറ്റാണ്ടു മുതലാണ് ഇവിടെങ്ങളിലുണ്ടായ വാണിജ്യവും ഹജ്ജും കൃത്യമായി രേഖപ്പെടുത്തപ്പെട്ടത്. എന്നിരുന്നാലും, വാചിക പാരമ്പര്യവും കണ്ടെടുക്കപ്പെട്ട കൈയെഴുത്തുപ്രതികളും 17, 18 നൂറ്റാണ്ടുകളിലുണ്ടായ കച്ചവടത്തെക്കുറിച്ചും ഹജ്ജിനെക്കുറിച്ചും കാര്യമായ ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. താദ്മക്കയും തിംബുക്തുവും ചെയ്തതുപോലെത്തന്നെ ചിന്ഗ്വേറ്റിയും, വണിക്കുകളുടെയും തീര്‍ത്ഥാടകരുടെയും കേന്ദ്രമായി മാറി. എങ്കില്‍പ്പോലും, തിംബുക്തുവിന്റെതുപോലെയുള്ളൊരു വാണിജ്യ കേന്ദ്രമാകാന്‍ ചിന്ഗ്വേറ്റിക്ക് സാധ്യമായിട്ടില്ല. മാത്രവുമല്ല, ചിന്ഗ്വേറ്റി ഇപ്പോള്‍ പാതി ഉപേക്ഷിക്കപ്പെട്ടൊരു പട്ടണമാണ്. അതിന്റെ പൂര്‍വകാല അഭിവൃദ്ധിയുടെ അടയാളങ്ങള്‍ ചിലയിടങ്ങളില്‍ മാത്രമായി കാണാമെന്ന് മാത്രം. (ചിത്രം. 10)

ചിത്രം-10
ഇസ്ലാമിക ലോകത്ത് ആത്മീയതക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് ചിന്ഗ്വേറ്റി. ഹജ്ജ് തീര്‍ത്ഥാടന സംഘത്തിലെ അവരുടെ അഗണ്യ പങ്കാളിത്തവും ഇസ്ലാമിക പാരമ്പര്യത്തെക്കുറിച്ചുള്ള അവരുടെ ആഴമേറിയ ജ്ഞാനവുമായിരുന്നു അതിനു കാരണം. ഈയൊരു പട്ടണത്തിന്റെ മാത്രം പ്രത്യേകത കാരണം ഇസ്ലാമിക ലോകത്ത്, പശ്ചിമ സഹാറന്‍ പ്രവിശ്യ മുഴുവന്‍ ബിലാദുശ്ശിന്ഖ്വീഥ് (ചിന്ഗ്വേറ്റി നാട്) എന്നാണ് അറിയപ്പെട്ടിരുന്നത്. 18-ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായത്. പട്ടണത്തില്‍ വാര്‍ഷിക സാര്‍ത്ഥവാഹക സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടിരുന്നുവെന്നും വലിയൊരു ശതമാനം ഹജ്ജിനു പോയിരുന്നുവെന്നും ചിന്ഗ്വേറ്റിയുമായി ബന്ധപ്പെട്ട വിവിധ പാരമ്പര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഹജ്ജ് യാത്രക്കു സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്കി ശിന്ഖ്വീഥുകാര് അവരെ ഹജ്ജിന് പറഞ്ഞയച്ചിരുന്നുവത്രെ.
തീര്‍ത്ഥാടനങ്ങള്‍ പോലെത്തന്നെ കൈയെഴുത്തുപ്രതികളുടെ ലൈബ്രറികള്‍ക്കും പേരുകേട്ട നാടാണ് ചിന്ഗ്വേറ്റി. പക്ഷെ, തിംബുക്തുവിലേതുപോലെ ചിന്ഗ്വേറ്റിയിലേത് അറിയപ്പെടുകയോ പ്രാധാന്യം നല്കപ്പെടുകയോ ചെയ്തില്ലെന്നു മാത്രം. മൊറോക്കന്‍ അധിനിവേശം കാരണമുണ്ടായ തിംബുക്തു ലൈബ്രറികളുടെയും പാരമ്പര്യ കൈയെഴുത്തുപ്രതികളുടെയും തിരോധാനത്തെ തുടര്‍ന്ന് പശ്ചിമ സുഡാനില്‍ അതിന്റെ പാരമ്പര്യ സൂക്ഷിപ്പ് ചുമതല വഹിച്ചിരുന്നത് ചിന്ഗ്വേറ്റിയായിരുന്നു. പട്ടണത്തിലെ മിക്കവാറും വീടുകളിലെല്ലാം ഏതെങ്കിലും തരത്തിലുള്ള ഒരു ലൈബ്രറി ഉണ്ടായിരുന്നു. അവയില്‍ പലതും ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ശക്തമായ കൊളോണിയല്‍ സാന്നിധ്യംമൂലം സഹാറന്‍ പ്രവിശ്യകളിലുണ്ടായ മാറ്റങ്ങള്‍ ഇവയുടെ പ്രാധാന്യം ഇല്ലാതാക്കിത്തീര്ക്കുന്നുണ്ട്. പ്രവാചക ജീവിതം, ഹദീഥുകള്‍, ഖുര്‍ആനിക ജ്ഞാനം, വ്യത്യസ്ത ഖുര്‍ആന്‍ പതിപ്പുകള്‍ തുടങ്ങി അനവധി വ്യത്യസ്ത കൈയെഴുത്തുപ്രതികള്‍ ഇന്നും ചിന്ഗ്വേറ്റിയിലുണ്ട്. മക്കയുടെ ദൃശ്യചിത്രീകരണമടങ്ങുന്ന കൈയെഴുത്തുപ്രതികളും അക്കൂട്ടത്തിലുണ്ട്. (ചിത്രം. 11)

ചിത്രം-11
ചിന്ഗ്വേറ്റി ലൈബ്രറികളിലെ ഹജ്ജുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കപ്പെടേണ്ടതാണ്. ഹജ്ജ് തീര്ത്ഥാടനംതന്നെയാണ് ചിന്ഗ്വേറ്റിയെ ഗ്രന്ഥങ്ങളാല്‍ സമ്പന്നമാക്കിയത്. ഹജ്ജിനു പോയവര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വരുമ്പോള്‍ പുസ്തകങ്ങളെയും കൂടെക്കൂട്ടി. ഇത് ശക്തമായൊരു പാരമ്പര്യമായി തുടര്‍ന്നു പോരുകയും ചെയ്തു. ശിന്ഖ്വീഥിലെ തീര്‍ത്ഥാടകരുടെ ആത്മീയഭാവംകൂടി ഇതിന് നിമിത്തമായിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നവര്‍ തങ്ങളുടെ പക്കലുള്ള എല്ലാ ഗ്രന്ഥങ്ങളും, ചിലപ്പോള്‍ ലൈബ്രറികള്ത്തന്നെയും മറ്റുള്ളവരെ സൂക്ഷിച്ച് പരിപാലിക്കാന്‍ ഏല്‍പ്പിക്കുമായിരുന്നു. സഹാറയിലുടെനീളമുണ്ടായിരുന്ന പുസ്തുകങ്ങളുടെ വ്യാപാരത്തിനപ്പുറത്ത് ഇത്തരം ലൈബ്രറികളെല്ലാം നിലനിന്നതങ്ങനെയാണ്. യഥാര്‍ഥത്തില്‍, ഹജ്ജിലൂടെ ഹിജാസിനും പശ്ചിമാഫ്രിക്കക്കുമിടയിലെ ദൈവിക വിജ്ഞാന കൈമാറ്റത്തിനുള്ള ഇടനിലക്കാരനായിരുന്നു ചിന്ഗ്വേറ്റി.
തീര്‍ത്ഥാടകര്‍ക്കു സംഗമിക്കാനുള്ള ഇടമെന്ന നിലയില്‍ ചിന്ഗ്വേറ്റി വലിയ രീതിയില്‍ ജനങ്ങളെ ആകര്‍ശിച്ചു. വൈജ്ഞാനിക ദാഹമുള്ളവരുടെ ദാഹമകറ്റുന്ന വലിയൊരു പണ്ഡിതവ്യൂഹം ചിന്ഗ്വേറ്റിലുണ്ടായിരുന്നു. മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനം ഉദ്ദേശിക്കുന്നവര്‍ക്ക് ആത്മീയ പാതയും ചിന്ഗ്വേറ്റി ഒരുക്കി. ശിന്ഖ്വീഥ് കാരവനൊപ്പം ചേരുകയെന്നതുതന്നെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ അഭിമാനത്തിന്റെയും മഹത്വത്തിന്റെയും അടയാളമായിരുന്നു. ശിന്ഖ്വീഥിലെ ലൈബ്രറികള്‍ക്കും കൈയെഴുത്തുപ്രതി പാരമ്പര്യങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചു. കൈയെഴുത്തുപ്രതികളുടെ നാട്ടില്‍നിന്നും വരുന്നുവെന്നതുകൊണ്ട് ശിന്ഖ്വീഥിനു മുസ്ലിം ലോകവുമായി കൂടുതല്‍ അടുക്കാനായി. മാത്രമല്ല, അവരുടെ കൈയെഴുത്ത് പാരമ്പര്യം പല ഗ്രന്ഥങ്ങളും വാങ്ങാനും അല്ലാത്തവ എഴുതിയെടുക്കാനും അവരെ സഹായിച്ചു. വെറുമൊരു ലൈബ്രറി പട്ടണം മാത്രമായിരുന്നില്ല, മറിച്ച് മക്കയിലേക്കു തീര്ത്ഥാടനത്തിനൊരുങ്ങുന്നവര്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന പകര്‍ത്തെഴുത്തുകാരുടെ ജീവിക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്ന ഇടം കൂടിയായിരുന്നു ചിന്ഗ്വേറ്റി.
ഹജ്ജ് തീര്‍ത്ഥാടനത്തിനു സാധ്യമാകാത്തവര്‍ക്ക് തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഹാജിമാരിലൂടെ ഹജ്ജിനെ അനുഭവിക്കാനുള്ള അവസരം ശിന്ഖ്വീഥ് ഒരുക്കിക്കൊടുത്തു. തീര്‍ത്ഥാടനത്തിനു യോഗ്യമായ ഇസ്ലാമിക കേന്ദ്രമെന്ന നിലയില്‍ ചിന്ഗ്വേറ്റിക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടായിരിക്കാം 'ഇസ്ലാമിക ലോകത്തെ ഏഴാമത്തെ നഗര'മെന്ന് അതിനു വിളിപ്പേര് വന്നത്.
സംഗ്രഹം
പശ്ചിമാഫ്രിക്കന്‍ തീര്‍ത്ഥാടകര്‍ മക്കയില്‍നിന്ന് പുറപ്പെട്ട് മടങ്ങിയ വാണിജ്യ നഗരങ്ങള്‍ ആഫ്രിക്കയിലെ ഇസ്ലാമിക തീര്‍ത്ഥാടന പാരമ്പര്യം മനസ്സിലാക്കാനുള്ള സുപ്രധാന ഉറവിടങ്ങളാണ്. ഒന്നാമതായി, ട്രാന്‍സ് സഹാറന്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടല്‍ കേന്ദ്രങ്ങള്‍ രൂപപ്പെടുത്തിയ നഗരങ്ങളെയും അവയുടെ ചുറ്റുപാടുകളെയും മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നു. രണ്ടാമതായി, ഹജ്ജ് കാരവന് രൂപീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം ഹജ്ജിന്റെ ഭൗതികവും പ്രതീകാത്മകവുമായ അടയാളങ്ങളെ നഗരത്തില്‍ അവശേഷിപ്പിക്കാന്‍ സാധിക്കുന്നു.
ആ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ പഠനത്തില്‍ വിശദീകരിച്ചിരിക്കുന്നത്. പ്രദേശത്തെ മക്കയുമായി ബന്ധിപ്പിക്കുന്ന വളരെ സുശക്തമായ ഒരു ഐഡന്റിറ്റി വികസിക്കുന്നത് താദ്മക്കയില് നാം കണ്ടു. ഹജ്ജ് കഴിഞ്ഞെത്തിയ ഹാജിമാര്‍ നിര്‍മിച്ച മസ്ജിദുകള്‍, സന്ഗോറിലെ മുറ്റംപോലെ മക്കയിലേക്കുള്ള വഴിയില്‍ കണ്ട വാസ്തുവിദ്യ നിര്‍മാണങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്നിവ തിംബുക്തുവില്‍ കണ്ടു. വിശ്വപ്രസിദ്ധമായ ശിന്ഖ്വീഥിലെ ഹാജിമാരുടെ ആത്മീയത, ഹജ്ജിനോട് ചേര്‍ന്ന് രൂപപ്പെട്ടുവന്ന കൈയെഴുത്തുപ്രതി ലൈബ്രറികളുടെ വികാസം, വൈയക്തികവും സാമൂഹികവുമായ ലൈബ്രറികളുടെ ഉത്ഭവം എന്നിവയെല്ലാം ചിന്ഗ്വേറ്റിലും നാം കണ്ടു.
ഈ ഹജ്ജ് പാരമ്പര്യവും അതിന്റെ ഭൗതിക അടയാളങ്ങളും തീര്‍ച്ചയായും പുതിയ തലമുറയുടെ ഉള്ളില്‍ മക്കയിലേക്കുള്ള ആഗ്രഹം ശക്തമാക്കും. ഹജ്ജ് സംഘങ്ങള്‍ക്ക് പുറപ്പെടാന്‍ അനുയോജ്യമായ കേന്ദ്രങ്ങളും ഈ പാരമ്പര്യം സൃഷ്ടിച്ചു. ഹജ്ജ് ചെയ്യാത്ത ആളുകള്‍ക്കും ഹൃദയഹാരിയായ അനുഭവം സൃഷ്ടിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളായും ഇവ മാറി. ഹജ്ജിനായി പശ്ചിമാഫ്രിക്കന്‍ മുസ്ലിം സമൂഹം നടത്തിയ ത്യാഗങ്ങളില്നിന്നും ഉരുത്തിരിഞ്ഞതാണ് ഉപര്യുക്ത പട്ടണങ്ങളും മഹത്തായ ഹജ്ജ് പാരമ്പര്യവും ഭൗതികവും ആത്മീയവുമായ അതിന്റെ അടയാളങ്ങളും. പശ്ചിമാഫ്രിക്കയില്‍നിന്ന് പുറത്തു പോകാതെത്തന്നെ ഹജ്ജ് അനുഭവിക്കാനുള്ള ഒരു അന്തരീക്ഷണമാണ് ഈ പട്ടണങ്ങളിലൂടെയെല്ലാം കൈവന്നത്. താദ്മക്കയും തിംബുക്തുവും ചിന്ഗ്വേറ്റിയും യഥാര്‍ഥത്തില്‍, മക്കയിലെത്താനുള്ള ആഗ്രഹം ഉള്ളില്‍ സൃഷ്ടിക്കുകയായിരുന്നില്ല, പകരം അവയെല്ലാം ചേര്‍ന്ന് സ്വയമൊരു മക്കയായിത്തീരുകയായിരുന്നു.
